Breaking

പത്താന്‍ അടുത്ത സീസണില്‍ കേരളത്തിനൊപ്പം?

ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ അടുത്ത സീസണ്‍ മുതല്‍ ബറോഡയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിക്കില്ല. മറ്റു ടീമുകള്‍ക്കായി കളിക്കാന്‍ എന്‍ഒസി നല്കണമെന്ന് ആവശ്യപ്പെട്ട് പത്താന്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചു. കേരളം ഉള്‍പ്പെടെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പത്താനുമായി ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന സൂചന. അടുത്ത രഞ്ജി സീസണില്‍ പത്താന്‍ കേരളത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനിലെ പേരു വെളിപ്പെടുത്താത്ത ഭാരവാഹി സ്‌പോര്‍ട്‌സ്മലയാളത്തോട് പ്രതികരിച്ചത്.പത്താനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്തിമതീരുമാനം ഇതുവരെ ആയിട്ടില്ലെന്നും അദേഹം പറയുന്നു. ഈ സീസണില്‍ ബറോഡയുടെ ക്യാപ്റ്റനും മെന്ററുമായാണ് പത്താനെ നിയമിച്ചിരുന്നത്. എന്നാല്‍ ആദ്യ രണ്ടു മത്സരങ്ങള്‍ക്കു ശേഷം താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നും ഒഴിവാക്കി. അടുത്തിടെ സമാപിച്ച സയിദ് മുഷ്താഖ് അലി ട്രോഫിയിലും ഓള്‍റൗണ്ടര്‍ക്ക് അവസരം നല്കിയിരുന്നില്ല. 2000-2001 സീസണിലാണ് ഇര്‍ഫാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡയ്ക്കായി അരങ്ങേറുന്നത്.18 വര്‍ഷത്തെ കരിയറിനിടെ ഇന്ത്യയ്ക്കായി 29 ടെസ്റ്റില്‍ നിന്നും 100 വിക്കറ്റും ഏകദിനത്തില്‍ 173 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസിലും മികച്ച പ്രകടനമാണ് താരത്തിന്റേത്. 113 മത്സരങ്ങളില്‍ 365 വിക്കറ്റ്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലാണ് പത്താന്റെ സ്ഥാനം. ഒരുകാലത്ത് ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്നു. എന്നാല്‍ അടിക്കടി ഉണ്ടായ പരിക്കും മോശം ഫോമും ഇര്‍ഫാന്റെ കരിയറില്‍ തിരിച്ചടിയായി. ഐപിഎല്‍ ടീമുകള്‍ പോലും പത്താനെ സ്വന്തമാക്കാന്‍ മടിക്കുന്ന അവസ്ഥയാണ് നിലവില്‍.

No comments:

Powered by Blogger.